നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

29.11.10

പനോരമിക് ഫോട്ടോ അഥവാ 360degree Virtual Reality Photos

സാധാരണ ഫോട്ടോകള്‍ എത്ര വൈഡ് ആംഗിളില്‍ ഉള്ളതായാലും ഒരു ഭാഗമേകാണാന്‍പറ്റു. എന്നാല്‍ പനോരമിക് ഫോട്ടോകള്‍ ചുറ്റും കാട്ടുന്നു, മുകളും താഴെയും എല്ലാം. ചുറ്റും കറങ്ങികാണുന്ന ഫോട്ടോ, ഇഷ്ടമുള്ള ഭാഗം വലുതാക്കി കാണാം, 3D അനുഭവം നല്‍കുന്ന ഫോട്ടോകള്‍. ഇതാണ് പനോരമിക് ഫോട്ടോ.  360 ഡിഗ്രി ആംഗിളില്‍ പ്രത്യേക ലെന്‍സുകള്‍ ഉപയോഗിച്ച് കറങ്ങുന്ന ക്യാമറ ഉപയോഗിച്ച് എടുക്കുന്ന  ചിത്രങ്ങള്‍  ഫോട്ടോഗ്രാഫിയുടേയും കംമ്പ്യൂട്ടറിന്റെയും സാധ്യതകള്‍ വ്യക്തമാക്കുന്നു.


ലീന്‍ തോബിയാസ് എന്ന ഫോട്ടോഗ്രാഫറുടെ കരവിരുതുകള്‍ നേരില്‍ കാണാം. 

20.11.10

എന്താണു നിങ്ങളുടെ ജീവിത ലക്ഷ്യം?

എന്താണു നിങ്ങളുടെ ജീവിത ലക്ഷ്യം? ഉന്നതമായ ജോലി, പണം ,സുഖ സൌകര്യങ്ങള്‍  അതൊക്കെയാണ് നിങ്ങളുടെ ജീവിത ലക്ഷ്യം ഇല്ലേ? പ്രതിമാസം 2ലക്ഷത്തിലധികം വരുന്ന ശമ്പളത്തില്‍ യൂറോപ്പിലെ ജോലിക്കു പോകാനായി തയ്യാറെടുത്ത ഒരു ചെറുപ്പക്കാരന്‍ മധുര ക്ഷേത്രത്തില്‍ പോയപ്പോള്‍ കണ്ട കാഴ്ച. അവന്റെ ജീവിത ലക്ഷ്യം തീരുമാനിച്ച കഥ  വായിക്കൂ...

Narayanan Krishnan was a bright, young, award-winning chef with a five-star hotel group, short-listed for an elite job in Switzerland. But a quick family visit home before heading to Europe changed everything.

"I saw a very old man eating his own human waste for food," Krishnan said. "It really hurt me so much. I was literally shocked for a second. After that, I started feeding that man and decided this is what I should do the rest of my lifetime."
Krishnan was visiting a temple in the south Indian city of Madurai in 2002 when he saw the man under a bridge. Haunted by the image, Krishnan quit his job within the week and returned home for good, convinced of his new destiny.
"That spark and that inspiration is a driving force still inside me as a flame -- to serve all the mentally ill destitutes and people who cannot take care of themselves," Krishnan said.

Krishnan founded his nonprofit Akshaya Trust in 2003. Now 29, he has served more than 1.2 million meals -- breakfast, lunch and dinner -- to India's homeless and destitute, mostly elderly people abandoned by their families and often abused.  CNN Story...

10.10.10

നിലാവേ നീ കേള്‍ക്കുന്നുവോ?

എത്ര ദിവസമായി തോരാത്ത മഴയാണ്. ഇന്നു അല്പം വെട്ടം കണ്ടത്. പക്ഷേ സന്ധ്യക്കു മുന്നേ മാനം കറുത്തിരുണ്ടു. ഇടിയും കാറ്റും പുറകേ കനത്ത മഴയും. ലോകം കീഴ്മേല്‍ മറിക്കുന്ന കാറ്റ്. കാറ്റിനോട് മത്സരിച്ച്  നേരെ താഴോട്ടു പതിക്കാന്‍ ബലം പിടിക്കുന്ന മഴ. മഴ ശക്തി കൂട്ടുമ്പോള്‍ കാറ്റും ഹുങ്കാരത്തോടെ ആഞ്ഞു വീശും. പുറകേ അതിനേക്കാള്‍ ശക്തിയോടെ മഴ താഴോട്ടു വരുന്നു. മരങ്ങളും ചില്ലകളും ഇലകളും ഈ മത്സരം കണ്ട് പേടിച്ചിരിക്കയാണ്.

8.10.10

ഗാന്ധിജിയുടെ പ്രണയകഥ

ഞാനും നിങ്ങളും മലയാള മനോരമയും ഇന്ത്യാ വിഷനും ഒക്കെ കാര്യങ്ങളെ കാണുന്നത് അവരവരുടെ കാഴ്ചപ്പാടിലൂടെയാണ്. (കാഴ്ചക്കു പാടൊന്നും ഇല്ല എന്നു വിചാരിച്ചവര്‍ അവരവരുടെ വീക്ഷണ കോണിലൂടെയാണ് എന്നു തിരുത്തി വായിക്കുക) 
മുന്‍കൂര്‍ ജാമ്യത്തിനുള്ള പുറപ്പാടാണല്ലൊ എന്നു തോന്നിയെങ്കില്‍ കാര്യം ശരിയാണ്.
ഗാന്ധിജിയുടെ പ്രണയകാര്യമാകുമ്പോള്‍ സംഗതി ഗൌരവമുള്ളതല്ലേ?
മനോരമ പത്രത്തെ പോലെ ലക്ഷക്കണക്കിന് വായനക്കാരില്ലാത്ത,
ശശിതരൂരിന്റെ ടിറ്റ്വര്‍ പോലെ ഹിറ്റുകളില്ലാത്ത,
ഐ‍ഡിയ സ്റ്റാര്‍ സിംഗര്‍ പോലെ റേറ്റിംഗില്ലാത്ത
എന്നെ പോലെ ഒരാള്‍,
ഇത്തരം ഒരു  വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുക്കണ്ടേ?

 .............

 എഴുതി തീരാത്തതു കൊണ്ടും എഴുതിയത് എഡിറ്റിംഗ് നടത്താത്തതു കൊണ്ടും ഇപ്പോള്‍ വായിക്കാനായി പോസ്റ്റു ചെയ്യുന്നില്ല. (ധൈര്യമില്ല എന്നു വിചാരിക്കരുത് ) തീര്‍ച്ചയായും ഉടനെ തന്നെ വായിക്കാം..
(വാരികയോ പത്രമോ ആയിരുന്നെങ്കില്‍ തുടരും എന്നെഴുതാമായിരുന്നു. സീരിയലായിരുന്നു എങ്കില്‍ നാളത്തെ ഭാഗങ്ങള്‍ കാണിക്കാമായിരുന്നു ഇവിടെ എന്താ എഴുതുക...)
അതുകൊ​ണ്ട്  ഇടക്കു തുറന്നു നോക്കണം എന്നു മാത്രം ...

ഗ്രാഫീനും ബസ് യാത്രയും

തലക്കെട്ടു വായിച്ച് അന്ധാളിക്കണ്ട. ആദ്യം ഞാനും അന്ധാളിച്ചു പോയി.

സംഭവം ഇങ്ങനെയാണ്.
അതിരാവിലെ മൊബൈലടിച്ചു.
അതൊരു കൂട്ടൂകാരിയായിരുന്നു.

"എന്തു പറ്റി രാവിലെ...?" പതിവില്ലാത്തതായതു കൊണ്ട് ഞാന്‍ ജിജ്ഞാസയോടെ തിരക്കി.

"പത്രം വായിച്ചോ?" മറു ചോദ്യം

"ങേ.. എന്താ...? "

"അതേയ്... ഗ്രാഫിന്‍ കണ്ടു പിടിച്ചവര്‍ക്ക് നൊബേല്‍ സമ്മാനം കൊടുത്തു."

 ഈ കുന്ത്രാണ്ടം ഏതാ ഗ്രാഫീന്‍? ഇതെന്നാ ..ഇവളു കണ്ടു പിടിച്ച താണോ? ഞാന്‍ വിചാരിച്ചു

"എന്താ പറഞ്ഞേ?" ‍‍‍‍ഞാനെന്റെ അറിവില്ലായ്മ വ്യക്തമാക്കി.

"അതേ... നീയാ പത്രം വായിക്ക്. എന്നിട്ട് അതിവിടെങ്ങാനും കിട്ടുമോഎന്നു തിരക്ക്? ഉരുക്കിനേക്കാള്‍ കട്ടിയുള്ളതാ ഈ സാധനം. ഭാരമില്ലത്രേ? "

ദൈവമേ.. രാവിലെ തന്നെ പണി കിട്ടിയോ

"ഞാന്‍ നോക്കട്ടെ.."

"ഇപ്പം വേണം ഉടനെ "

ഫോണ്‍ കട്ടായി.

ഞാനതാ പത്രം നോക്കി. മണി ഏഴല്ലേ ആയുള്ളു. ബിജു പത്രവുമായി വരണമെങ്കില്‍ എട്ടാകും. ഞാനുടനെ പത്രമെടുക്കാനിറങ്ങി. ജംഗ്ഷന്‍ വരെ നടന്നു. മഴ ചാറുന്നുണ്ടായിരുന്നു. ജോണ്‍സന്റെ കടയില്‍ ഇലക്ഷന്‍ ചര്‍ച്ച സജീവം. ഗ്രാഫീന്‍ പിടികൂടിയതിനാല്‍ ഞാന്‍ പത്രമെടുത്ത് നോക്കി. ഫിസിക്സ് നൊബേല്‍ സമ്മാനം, റഷ്യന്‍, ബ്രിട്ടീഷ് കാര്‍ക്ക്. ഉരുക്കിനേക്കാള്‍ കട്ടികൂടിയതും ഭാരം കുറഞ്ഞതുമായ ഗ്രാഫീനെന്ന കാര്‍ബണിന്റെ പുതിയ ഘടകം വികസിപ്പിച്ചെടുത്ത ആന്ദ്രേ ഗെയ്ന്‍, കോണ്‍സ്റ്റാനിന്‍ നൊവൊസ്ലോവ് എന്നിവര്‍ക്കാണ് . പെന്‍സിലില്‍ ഉപയോഗിക്കുന്ന ഗ്രാഫൈറ്റിന്റെ അടുത്തയാളു തന്നെയാണിവന്‍. ഗ്രാഫീന്‍ ഉരുക്കിനേക്കാള്‍ ബലമുള്ളതും ഭാരം കുറഞ്ഞതും ഒരു ആറ്റത്തിന്റെ കനം മാത്രമുള്ളതും കോപ്പറിനേക്കാള്‍ നല്ല വൈദ്യതചാലകവുമാണ്. ഹീലിയത്തിന്റെ ആറ്റത്തിനെ കടത്തിവിടാന്‍ തക്ക നേര്‍ത്തതാണീ സാധനം. ഇനി സിലിക്കണ്‍ ഗ്രാഫീനു വഴിമാറുമത്രേ..! വിവരസാങ്കേതിക രംഗത്ത് വന്‍ മുന്നേറ്റത്തിനു വഴിതെളിയുന്നു.


ഇവള്‍ക്കെന്താ ഇതുമായി ബന്ധം?

വഴിയേ നടന്നു കൊണ്ടു തന്നെ ഞാന്‍ മൊബൈലെടുത്തി വിളിച്ചു.

" ഞാന്‍ വായിച്ചു.. ഇതു കണ്ടു പിടിച്ചതേയുള്ളു. സാധനം വേണമെങ്കില്‍ ബ്രിട്ടനില്‍ പോകണം "


" ഉടനെ ഇവിടെ വരുമോ?"

"ഉടനെയില്ല.. ഞാന്‍ വേണമെങ്കില്‍ നൊവോസ്ലോവിനെ വിളിച്ച് ഒരു കിലോ അയച്ചു തരാന്‍ പറയാം.."

"നീ അങ്ങനെ കളിയാക്കണ്ട.. അറിയാത്ത കാര്യം ചോദിച്ചു അത്രേയല്ലേ ഉള്ളൂ.."

ആളു ചൂടായി.

"ഞാന്‍ തമാശ പറഞ്ഞതാണെന്നേയ്... നിനക്കെന്താ ഇതു കൊണ്ടാവശ്യം?"

"നീയെന്നെ കളിയാക്കരുത്?"

"ഇല്ല" വി‍ഷയം സീരിയസാണെന്നു തോന്നി.

"അതേയ് .. ഈ ഗ്രാഫൈന്‍ ഉരുക്കിനേക്കാള്‍ നല്ല ബലമുള്ളതല്ലേ? ഭാരവും ഇല്ലല്ലോ? "

ശരിയാണ് ഞാന്‍ സമ്മതിച്ചു.

"അതു കൊണ്ട് ഒരു ചെറിയ പേനായോ, സ്കെയിലോ അല്ലെങ്കില്‍ പോപ്പികുടയും ഒക്കെ ഉണ്ടാക്കിയാല്‍ നല്ല ബലം കാണില്ലേ?"

"കാണും.."

"അപ്പോ നല്ല ബലമുള്ള അതു വച്ചു ചുമ്മാ ഒന്നടിച്ചാല്‍ ഒരാടെ കയ്യൊക്കെ ഒടിയില്ലേ?..ങേ..?"

"ശരിയാണ് തീര്‍ച്ചയായും ഒടിയും"

"എനിക്കും അതാണ് ആവശ്യം. ഒരാടെ കയ്യ് അടിച്ചൊടിക്കണം. പക്ഷേ അതിനു പറ്റിയ ആയുധം ഇപ്പോ ഉലക്കയും കമ്പിപ്പാരയും ഒക്കെയല്ലേ ഉള്ളു. അതെടുത്ത് എനിക്ക് അടിക്കാന്‍ കഴിയുമോ? അടിച്ചാലും ആള്‍ക്കാരു കാണില്ലേ? ഇതാകുമ്പം ആരും കാണുകയുമില്ല. കൊണ്ടു നടക്കാനും കഴിയും. "

"എന്റെ പറശ്ശിനികടവു മുത്തപ്പാ... എന്തൊരു ​ഐഡിയ......" കണ്ണും മിഴിച്ചാണു ഞാന്‍ പറഞ്ഞത്. ഇവള്‍ക്കിത്രയും ബുദ്ധി എന്നാണുദിച്ചത്.

"പക്ഷേ ഇതാരുടെ കയ്യാണ് നിനക്കു തല്ലി ഒടിക്കേണ്ടത്?"

"അതോ , അതു ഇന്നലെ നിന്നോടു പറയാന്‍ നിന്നെ വിളിച്ചിട്ടു കിട്ടിയില്ല. എനിക്കാകെ സങ്കടം വന്നിരിക്കുവാ. ഇവിടെ ആരോടെങ്കിലും പറയാന്‍ പറ്റുമോ? "


"നീ കാര്യം പറ..."


"നിനക്കറിയാമല്ലൊ.. ചിലപ്പോ ഓഫീസിന്നു താമസിച്ചാ ഞാനിറങ്ങുന്നത്. അപ്പോള്‍ കിട്ടുന്ന ബസ്സിനു കയറി പോരും. ഇന്നലെ ആറുമണി കഴിഞ്ഞാ ഇറങ്ങിയത്. ബസ്സിലാണെങ്കില്‍ അധികം  തിരക്കും ഇല്ലായിരുന്നു. ഞാന്‍ ബസ്സില്‍ കമ്പിയില്‍  പിടിച്ചു നില്‍ക്കുകയായിരുന്നു. ടിക്കറ്റെടുക്കാന്‍ നടന്ന കണ്ടക്ടര്‍  വഴി മാറി പോകാന്‍ സ്ഥലമുണ്ടായിട്ടും എന്റടുത്തു കൂടി വന്ന്  വിരലു കൊണ്ട് ആ‍ഞ്ഞൊരു തോണ്ടല്‍ , ഞാന്‍  ഞെട്ടിപ്പോയി, കയ്യിലോ പുറത്തോ ആയിരുന്നു തോണ്ടിയതെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുകയേ ഇല്ലായിരുന്നു. അതവിടെ തന്നെ തോണ്ടണമെങ്കില്‍.... ഇപ്പോഴും ആ ഞെട്ടല്‍ മാറിയില്ല. ജനമധ്യത്തില്‍ വച്ച് അപമാനിതയായ പോലെ. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം സ്തബ്ധയായിപ്പോയി.     ഞാനവനെ നോക്കി. അവന്റെ പോക്ക് . അറിയാതെ പറ്റിയ പോലെ , ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍. മുഖത്താണേല്‍ ഒരു വല്ലാത്ത കള്ളച്ചിരിയും. എനിക്കാകെ അരിശം വന്നു. ഇത്രയും വൈരാഗ്യം എനിക്കാരോടും തോന്നിയിട്ടില്ല. അവന്റെ തല തല്ലിപൊട്ടിക്കാന്‍  എനിക്കു തോന്നി . പക്ഷേ കഴിഞ്ഞ ആഴ്ച ദേഹത്തു മുട്ടിയതിനു അരിശപ്പെട്ട ഒരു ചേച്ചിയോട്  മുട്ടാതെ പോണമെങ്കില്‍ കാറു പിടിച്ച പോണമെന്ന് ഒരുത്തന്‍ പറഞ്ഞത്  ഞാനോര്‍ത്തു. എനിക്കു ഭയങ്കര സങ്കടം വന്നു. ആരെങ്കിലും  ഒന്നു സഹായിച്ചെങ്കില്‍. ... ഞാന്‍ ചുറ്റും നിക്കുന്ന മറ്റുള്ളവരെ നോക്കി. ആരുമിതൊന്നും അറിഞ്ഞിട്ടേ ഇല്ല. എന്താ  എന്തു പറ്റി എന്നു ആരെങ്കിലും എന്നോടു ചോദിച്ചെങ്കില്‍ എന്നു ഞാന്‍ പ്രതീക്ഷിച്ചു. എല്ലാവരും അവരവരുടെ ലോകത്താണ്.  ഒരു മരുഭൂമിയിലെ പോലെ ഒറ്റപ്പെടല്‍ എനിക്കുണ്ടായി.  എങ്ങനെ സ്റ്റോപ്പിലിറങ്ങിയെന്നും, വീട്ടിലെത്തിയെന്നും എനിക്കറിയില്ല. വീട്ടില്‍ വന്നിട്ടും എനിക്കു സങ്കടം മാറിയില്ല. എല്ലാരോടും ദേഷ്യപ്പെട്ടു. ..... അവന്റെ കയ്യാ എനിക്കു തല്ലി ഒടിക്കേണ്ടത് ....".

26.9.10

പ്രവീണ്‍ -ഓര്‍മ്മക്കുറിപ്പുകള്‍


പ്രവീണിനെ ഞാന്‍ പരിചയപ്പെട്ടത് ജനകീയാസൂത്രണം പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു. ദിലീപിലൂടെ എന്റെ സഹായം തേടിയപ്പോള്‍ ഒരു ദിവസം ഞാന്‍ നാറാ​ണംമൂഴിയില്‍ പോയി. ലളിതമായ പെരുമാറ്റവും തുറന്ന ചിരിയും എന്നെ ആകര്‍ഷിച്ചു. മനസ്സില്‍ സൂക്ഷിക്കുന്ന ബന്ധങ്ങളുടെയിടയില്‍ പ്രവീണും അന്നു മുതല്‍ ഒരാളിമാറി. അന്നു വൈകിട്ട് അപ്പച്ചിയുടെ വീട്ടില്‍ പോയി ബിരിയാണി കഴിക്കാനും രാത്രിയില്‍ ഉറങ്ങാതെ എനിക്കു കൂട്ടിരിക്കാനും ഒക്കെ പ്രവീണുണ്ടായിരുന്നു. ആ ബന്ധം പിന്നെ തുടര്‍ന്നു പോന്നു.

പക്ഷേ രഘുനാഥിന്റെയും ജേക്കബ് ഒ കോശിയുടേയും കൂടെ പ്രവീണും പോയി എന്നത് ഉള്‍ക്കൊള്ളാനെ കഴിയുന്നില്ല. യാഥാര്‍ത്ഥ്യമെങ്കിലും അവരാരും മരിച്ചിട്ടേയില്ല. എന്നെ വിട്ടു പോയിട്ടുമില്ല. കൂട്ടൂകാര്‍ക്കു നമ്മെ വിട്ടുപോകാന്‍ കഴിയില്ല. ഒരോ കല്യാണ സദ്യയിലും എന്നോടൊപ്പം രഘുനാഥുണ്ടാവും ഓരോരത്തരുടേയും ഭക്ഷണരീതികളെ വിമര്‍ശിച്ചുകൊണ്ടും തമാശകള്‍ കണ്ടെത്തിയും അവനുണ്ടാവും.

എന്താണു നമ്മള്‍ മറക്കുക?
മരണത്തിനു നമ്മെ തോല്‍പ്പിക്കാന്‍ കഴിയില്ല.


പ്രവീണ്‍ ഇനിയും ജീവിക്കും അവന്റെ സൂഹ്യത്തുക്കളിലൂടെ... ഇതേ ചിരിയുമായി..
പതിയെ അവന്‍ നമ്മുടെ തോളില്‍ കൈ വച്ചു പറയുന്നുണ്ടാവും....പോട്ടെ...പിന്നെക്കാണാം....
അവര്‍ നമുക്കു നല്‍കുന്ന നിമിഷങ്ങള്‍, സ്നേഹം, സാന്ത്വനം... ഒക്കെ ... എന്നും നമ്മോടൊപ്പം ഉണ്ടാവും...

20.9.10

അമ്മാളുവും എണ്ണല്‍ സംഖ്യകളും.

ഇന്ന് രാവിലെ അമ്മാളു എന്റെ കൂടെ നടക്കാനുണ്ടായിരുന്നു. അമ്മാളുവിന്റെ കൂട്ടൂകാര്‍ ഇന്നില്ലായിരുന്നു. കണ്ണിനു ദീനമാണെന്ന് അമ്മാളു പറഞ്ഞു. അതുകൊണ്ട് എനിക്ക് അമ്മാളുവിനോടു വര്‍ത്തമാനം പറയാന്‍ കഴിഞ്ഞു.

അമ്മാളുവിനെപ്പറ്റി ഞാനെന്നും കേള്‍ക്കാറുണ്ട്. അമ്മാളുവാണ് നാട്ടു വിശേഷങ്ങള്‍ എത്തിക്കുന്നതും. ആരെക്കുറിച്ചും അമ്മാളുവിനറിയാം.

ഞങ്ങള്‍ ഇങ്ങനെ നടന്നുപോയപ്പോള്‍ ഞങ്ങളെ കടന്ന് മുന്നിലേക്ക് വേഗത്തില്‍ പോയ ആളിനെ ചൂണ്ടി ഞാന്‍ ചോദിച്ചു ഇയാളിനെ അറിയാമോ എന്ന? ഇന്നിടത്തു താമസിക്കുന്ന ഇന്നാരാണെന്ന് അമ്മാളു മറുപടി പറഞ്ഞു.ഈ അമ്മാളുവിന് എല്ലാരെയും അറിയാമല്ലോ എന്നു ഞാനും പറഞ്ഞു.

ഞാനിങ്ങനെ ഓരോന്നു അമ്മാളുവിനോടു ചോദിച്ചു തുടങ്ങി. അമ്മാളുവിനെ തനിയെ കിട്ടുമ്പോള്‍ ചോദിക്കാനായി കരുതിയ ചോദ്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ അമ്മാളു എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞില്ല. അമ്മാളുവിന് ഇഷ്ടമല്ലാത്തവക്ക് അമ്മാളു മൌനം പാലിച്ചു. ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോഴും അതു തന്നെ മറുപടി. അപ്പോഴാണ് അമ്മാളുവിനെ എനിക്കു പിടികിട്ടിയത്. ഇനി വീണ്ടും ചോദിച്ചാല്‍ അമ്മാളു എന്നോടു മിണ്ടുകയേ ഇല്ല എന്നെനിക്കു മനസ്സിലായി.

അലനും അഭിജിത്തും അജ്ഞനയും ഒക്കെ അമ്മാളുവിന്റെ കൂട്ടുകാരാണ്.

അമ്മാളു ആളു പാവമാണ് എന്നു വിചാരിച്ചെങ്കില്‍ തെറ്റി, രാഹുലിനെ മൂത്രപുരയുടെ പുറത്ത് വച്ച് നാലിടിയാണ് കൊടുത്തത്. ചുമ്മാതല്ല, അവന്റെ ശല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്. അമ്മാളുവിനെ കാണുമ്പോള്‍ അവനെപ്പോഴും ഞുള്ളാനും അടിക്കാനും തോന്നുന്നു എന്നാണ് അവന്‍ പറയുന്നത്.ഒരിക്കല്‍ കല്ലെടുത്തെറിഞ്ഞു അമ്മാളുവിന്റെ കാലിനു കൊണ്ടു, അമ്മാളു രണ്ടിലാണ് പഠിക്കുന്നത് , രാഹുല്‍ നാലാം ക്ലാസ്സിലും.

കാര്യമിതൊന്നുമല്ല സന്ദര്‍ഭവശാല്‍ പറഞ്ഞു എന്നേയുള്ളു.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മോനു പറഞ്ഞു അമ്മാളുവിന് അക്ഷരമറിയില്ല, ABCD യും അറിയില്ല, എണ്ണാനുമറിയില്ല.മോനുവിന്റെ കൂടെയാണ് അമ്മാളുവും കൂട്ടുകാരും കളിക്കുന്നത്. ഇതു കേട്ടു മോനുവിന്റെ ചേച്ചി അമ്മാളുവിനെക്കൊണ്ട് എഴുതിപ്പിച്ചു. അമ്മാളുവിന് മലയാളം അക്ഷരം ഒക്കെ അറിയാം പക്ഷേ എണ്ണല്‍ സംഖ്യകള്‍ തെറ്റും. എണ്ണാനറിയില്ല. ഇതിന്റെ കാര്യമറിയാനാണ് ഞാന്‍ അമ്മാളുവിനെ തനിച്ചു കിട്ടാനായി കാത്തിരുന്നത് എന്തായാലും ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. ഞാന്‍ അമ്മാളുവിനോടു വിശേഷങ്ങള്‍ തിരക്കുക മാത്രമാണ് ചെയ്ത്തത്.

അമ്മാളു പഠിക്കുന്ന എല്‍ പി സ്കൂളില്‍ രണ്ടാം ക്ലാസില്‍ ആകെ 6 കുട്ടികള്‍.ഉച്ചക്ക് ചോറും പയറുമാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്മാളു കടയില്‍ നിന്ന് അച്ചാറു വാങ്ങിക്കും എന്നു പറഞ്ഞു. കഞ്ഞി വക്കുന്ന ആയ വരാത്തപ്പോള്‍ ടീച്ചറാണ് കഞ്ഞി വക്കുന്നത് എന്നു അമ്മാളു പറഞ്ഞു. അന്നു ചോറു കിട്ടില്ല. ചിലപ്പോഴൊക്കെ ചോറു കയ്യില്‍ ഒട്ടിപ്പിടിക്കുന്നതാണ് അമ്മാളുവിനെ മലയാളവും കണക്കും രണ്ട് ടീച്ചേഴ്സാണ് പഠിപ്പിക്കുന്നത്. ചൂരലും കൊണ്ടാണത്രെ ക്ലാസ്സില്‍ വരുന്നത്. അമ്മാളുവിന് അടി കിട്ടാറുണ്ട്. ABCDയും പഠിപ്പിക്കുന്നുണ്ട് പുസ്തകത്തിലുണ്ട് എന്ന് അമ്മാളു പറഞ്ഞു. സ്കൂളില്‍ കമ്പ്യൂട്ടറുണ്ട്. നേരത്തെ വീടിന്റെ ഒക്കെ പടം വരച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ കേടാണ്.

അമ്മാളുവിന്റെ പഠനനിലവാരം അറി‍ഞ്ഞിട്ട് പ്രീയ വായനക്കാരാ എന്തു തോന്നുന്നു. മക്കളു പഠിക്കണം എന്നു വിചാരിക്കുന്ന മാതാപിതാക്കള്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് പിള്ളാരെ വിടാത്തതിന്റെ കാരണം തേടി ഗവേഷണം നടത്തണ്ട ഇല്ലേ? ടീച്ചര്‍മാരുടെ സ്വന്തം മക്കളെ ഇങ്ങനെ എണ്ണാനും എഴുതാനും അറിയാത്തതെ അവര്‍ പഠിപ്പിക്കുമോ? 6 കുട്ടികളെ എറ്റവും മിടുക്കരാക്കാന്‍ അവരോടും അല്പം സ്നേഹവും ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയും വാങ്ങുന്ന ശമ്പളത്തിന് നന്ദിയും ഉണ്ടായാല്‍ മതി.
(ഇതു നാണയത്തിന്റെ ഒരു വശം മാത്രമാണ് കേട്ടോ.)

12.9.10

പാഞാലിയും ദേശീയ പണിമുടക്കും

ദേശീയ പണിമുടക്കു ദിവസം രാവിലെ പാഞ്ചാലിയുടെ കൊട്ടാരത്തിലേക്ക് ധ്യതരാഷ്ട്രര്‍ നടന്നെത്തി.
ദേശീയ പണിമുടക്കായതിനാല്‍ പരിചാരകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
വാഹനങ്ങള്‍ ഓടത്തതിനാല്‍ രഥമോ കുതിരയോ പരിചാരകരോ ഇല്ലാതെയാണ് ധ്യതരാഷ്ട്രരും എത്തിയത്.
കൊട്ടാരത്തില്‍ പാണ്ധവരാരും തന്നെ ഇല്ലായിരുന്നു.
ധര്‍മ്മ പുത്രര്‍ ചൂതുകളിക്കാന്‍ പോയി
ഭീമന്‍ നീത്താന്‍പോയി.
അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗലോകത്തു അമ്പെയ്തു മത്സരത്തിനുപോയി.
നകുലസഹദേവന്‍മാര്‍ മഗധയില്‍ ഗദായുദ്ധമത്സരത്തിനു പോയി.

ഈ സമയം പഞ്ചാലി മഞ്ഞളും ചന്ദനവും മേലാകെ പുരട്ടി , താളി തലയില്‍ തേച്ചു കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ആരുമില്ലാത്തതിനാല്‍ അല്പം ലാവിഷായി തന്നെയായിരുന്നു കാര്യങ്ങള്‍..
മണിയടികേട്ടു പഞ്ചാലി ഞെട്ടിപ്പോയി. കുളിമുറിയില്‍ നിന്നു എങ്ങനെ ഇറങ്ങും.?
ഓ സാരമില്ല. പാഞ്ചാലി കൂളായി കുളിമുറിയില്‍ നിന്നുമിറങ്ങി കീ ഹോളിലൂടെ നോക്കി.
ഇതാരാപ്പോ.... ധ്യതരാഷ്ട്രരച്ചനോ? ഈ കണ്ണു പൊട്ടനെന്താ രാവിലെ ? പണ്ടു ഭീമനെ ആലിംഗനം ചെയ്യാന്‍ ആഗ്രഹീച്ചതു പോലെ വല്ലതിനുമാണോ ദൈവമേ?.. ക്യഷ്ണനെ വിളിക്കണോ? ...
പെട്ടെന്ന് ഒരുപാടു ചിന്തകള്‍ പഞാലിയുടെ മനസ്സിലൂടെ കടന്നു പോയി..
കതകുതുറക്കണോ?... ഹേയ് സാരമില്ല കണ്ണുകാണില്ലല്ലോ? (ആശ്വാസം !)
പാഞ്ചാലി ഒരു നാണവും കൂടാതെ വാതില്‍ തുറന്നു.
കയ്യില്‍ ഒരു കൂട ല‍ഡുവും പഴങ്ങളുമായി അതാ ധ്യതരാഷ്ട്രര്‍ നില്‍ക്കുന്നു.
അനങ്ങാതെ നില്‍ക്കുന്ന ധ്യതരാഷ്ട്രരുടെ കൈപിടിച്ച് പാ‍ഞ്ചാലി അകത്തേക്കു നയിച്ചു.(കതകിനു മറഞ്ഞു നിന്ന്)
"വരൂ അച്ചാ ... ഞാന്‍ കുളിക്കാന്‍ തുടങ്ങുകയായിരുന്നു....."
"ഇരിക്കൂ അച്ചാ..."
ധ്യതരാഷ്ട്രരെ കസേരയില്‍ ഇരുത്തിയിട്ട് പഞ്ചാലി
"അച്ചനിരിക്ക് ഞാനിതാ കുളിച്ചിട്ട് ഉടനെ വരാം."
കുളി കഴിഞ്ഞ് തലയില്‍ ടൌവല്‍ മാത്രം കെട്ടി പഞ്ചാലി തിരികെ വന്നു.
"എന്തുണ്ടു അച്ചാ വിശേഷം."
"വിശേഷമുണ്ടു മോളെ ..." ഇടറിയ ശബ്ദത്തില്‍ ദ്യധരാഷ്ട്രര്‍ പറഞ്ഞു.
"മോളിതു പിടിക്കൂ..." പഴങ്ങളം ലഡുവു നീട്ടികൊണ്ട് ദ്യധരാഷ്ട്രര്‍ തുടര്‍ന്നു.
"നീയിത്തിരി വെള്ളം താ ...."
പാഞ്ചാലി പെട്ടെന്നു പോയി ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളമെടുത്തു കൊടുത്തു.
മടുമടാന്നു ധ്യതരാഷ്ട്രര്‍ വെള്ളം കുടിച്ചിട്ടു പറഞ്ഞു.
"മോളെ ... ഞാനിന്നലെ വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലില്‍ പോയി. എന്റെ കണ്ണിനു കാഴ്ച തിരികെ കിട്ടി!"

പ്രഭാതം

ഓരോ പ്രഭാതവും പുതിയ പ്രതീക്ഷകളുമായാണ് ഉണരുന്നത്.
പുതിയ സ്വപ്നങ്ങള്‍ കാണാനുള്ള ദിവസം.
ഓരോ പുഞ്ചിരിയും വിലയേറിയതാണെന്ന തിരിച്ചറിയുന്നത് അതു പകരുന്ന സന്തോഷത്തിന്റെ കരുത്തറിയുമ്പോഴാണ്.